എബിവിപി പരിപാടിയില്‍ പങ്കെടുത്തില്ല; എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി, ജനനേന്ദ്രിയത്തില്‍ ചവിട്ടി

തിരുവനന്തപുരം: ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ എബിവിപി പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി.
ഒന്നാം വര്‍ഷ എക്കോണമിക്സ് ഡിഗ്രി വിദ്യാര്‍ഥിയായ നീരജ് ബിനുവാണ് റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് നീരജിന്റെ പരാതിയില്‍ പറയുന്നു.

ബലമായി ഗ്രൗണ്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം ക്രുരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നും നീരജ് പരാതിയില്‍ പറയുന്നു. തന്റെ ഫോണ്‍ സീനിയേഴ്‌സ് പിടിച്ചുവാങ്ങിയെന്നും നീരജ് പറഞ്ഞു. മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് നീരജ് ബിനു.

കഴിഞ്ഞ ബുധനാഴ്ച നീരജ് കോളേജില്‍ പോയിരുന്നില്ല. പിറ്റേദിവസം സീനിയര്‍ വിദ്യാര്‍ഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വാട്സാപ്പിലൂടെ നീരജിനെ അറിയിച്ചിരുന്നും. അടുത്ത ദിവസം സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ചില്ലെന്ന് പറഞ്ഞാണ് നീരജിനെ നാലംഗസഘം കൂട്ടം ചേര്‍ന്നു മര്‍ദിച്ചത്. എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തിന്റെ പേരിലാണ് തന്നെ ക്രൂരമായി മര്‍്ദ്ദിച്ചതെന്ന് നീരജ് പറഞ്ഞു. നീരജിന്റെ പരാതിയില്‍ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.