
കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (91) അന്തരിച്ചു. കോഴിക്കോട് പാലിയേറ്റീവ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് അന്ത്യം.
മൃതദേഹം കോഴിക്കോട്ട് കോവൂരിലുള്ള ഗുഡ് എര്‍ത്ത് വില്ല അപ്പാര്‍ട്ട്മെന്റില്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയും തുടര്‍ന്ന് ടൗണ്‍ ഹാളില്‍ 12 മണിവരെയും പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം കട്ടിപ്പാറയിലുള്ള തറവാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍.
തിരുവമ്പാടി, കല്പറ്റ നിയോജക മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച് 17 വര്‍ഷം എം.എല്‍.എ.യായി. ഏറെക്കാലമായി മറവി രോഗബാധിതനായിരുന്നു. കെ. കരുണാകരന് മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു.
1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തു. കോൺഗ്രസിൽ നിന്ന് തെറ്റി എൻ.സി.പിയിലേക്ക് പോയ സിറിയക്ജോൺ സംസ്ഥാന പ്രസിഡൻറ് പദവിയിലേക്കു വരെ ഉയർന്നു. 2007ൽ ആയിരത്തോളം അനുയായികൾക്കൊപ്പം കോഴിക്കോട്ട് വെച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.