
ഇൻഡോർ: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത മാസം നടക്കാനിരിക്കെ മധ്യപ്രദേശിൽ കോൺഗ്രസ്പ്രകടനപത്രിക പുറത്തിറക്കി. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകൾ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും സംസ്ഥാനത്ത് എല്ലാവർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും പ്രകടനപത്രിക പറയുന്നു. ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം, സംസ്ഥാനത്തിന് സ്വന്തമായൊരു ഐപിഎൽ ടീം തുടങ്ങിയ വാഗ്ദാനങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കമൽ നാഥാണ് ചൊവ്വാഴ്ച പത്രിക പുറത്തുവിട്ടത്.
106 പേജുള്ള പ്രകടനപത്രികയിൽ 59 വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷകർ, സ്ത്രീകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതാണ് പത്രിക. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, പത്ത് ലക്ഷത്തിന്റെ അപകടപരിരക്ഷ എന്നിവ ലഭ്യമാക്കുമെന്ന് കമൽനാഥ് പറഞ്ഞു.
രണ്ടുലക്ഷം രൂപ വരെയുള്ള കർഷക വായ്പകൾ എഴുതിത്തള്ളും. എല്ലാ വനിതകള്‍ക്കും പ്രതിമാസം 1500 രൂപ വീതം നല്‍കും. സൗജന്യ സ്കൂൾ വിദ്യാഭ്യാസം, പഴയ പെൻഷൻ സ്‌കീം, തൊഴിൽരഹിതരായ യുവജനങ്ങൾക്ക് രണ്ടുവർഷം 1500 മുതൽ 3000 രൂപവരെ അലവൻസ് എന്നിവയും പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
നവംബർ 17നാണ് മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഞായറാഴ്ച പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ 19 സ്ത്രീകൾക്ക് സീറ്റ് നൽകിയിരുന്നു. 144 അംഗ പട്ടികയിൽ 65 പേർ 50 വയസിൽ താഴെയുള്ളവരുമായിരുന്നു.
കഴിഞ്ഞ തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നുവെങ്കിലും പാര്‍ട്ടി പിളര്‍ത്തി ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷൻ കമൽ നാഥ് അന്ന് സർക്കാർ രൂപീകരിച്ചിരുന്നുവെങ്കിലും ഒരുവർഷവും 97 ദിവസവും മാത്രമായിരുന്നു ആയുസ്. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്നതോടെയായിരുന്നു ബിജെപി ഭരണം പിടിച്ചത്.
congress released manifesto in Madya Pradesh









