
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 56 പേരുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പാർട്ടി ദേശീയ വക്താവ് ഗൗരവ് വല്ലഭിനെ ഉദയ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ചു. ഇതോടെ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 151 ആയി.
അതേസമയം, സച്ചിൻ പൈലറ്റ് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിങ് മണ്ഡലമായ ടോങ്കിൽ നിന്നാണ് സച്ചിൻ ഇക്കുറിയും മത്സരിക്കുന്നത്. പ്രവർത്തകർക്കൊപ്പം ആവേശമായെത്തിയാണ് സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് രാഹുലും ഖാർഗെയും പറഞ്ഞതെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. സംസ്ഥാന ഭരണം നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ്. ഇടഞ്ഞു നിന്നിരുന്ന മുഖ്യമന്ത്രി ഗെലോട്ടും സച്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നത് കോൺഗ്രസിന് ആശ്വാസമേകുന്നതാണ്.
അതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു. ഏഴ് വാഗ്ദാനങ്ങളാണ് രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രധാനമായും കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുള്ളത്. 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടറുകളും ഒരു കുടുംബത്തിലെ സ്ത്രീക്ക് ഗഡുക്കളായി 10,000 രൂപ വാർഷിക ഓണറേറിയവുമാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമെ പുതിയതായി അഞ്ച് വാഗ്ദാനവും ഉറപ്പ് നൽകിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഒന്നാം വർഷ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് ടാബ്‌ലെറ്റ്, പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) നടപ്പാക്കും, വിള നഷ്ടത്തിന് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി വമ്പൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.