
മംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട, കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. എന്നാൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു.ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.
കേരളത്തിൽ കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന് യോഗം നിർദേശിച്ചു. രോഗം ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവെക്കണമെന്നും യോഗത്തിൽ തീരുമാനമായി.