ഭാസുരാംഗന്‍ വഴി അനധികൃതമായി ജോലിയില്‍ പ്രവേശിച്ചു; സിപിഐ നേതാക്കളുടെ മക്കളെ മില്‍മയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കണ്ടല ബാങ്കിന്റെ പ്രസിഡണ്ടായിരുന്ന എന്‍ ഭാസുരാംഗന്‍ അനധികൃതമായി ജോലി നല്‍കിയ സിപിഐ നേതാക്കളുടെ മക്കളെ മില്‍മയില്‍ നിന്ന് പുറത്താക്കി. കോടികളുടെ തട്ടിപ്പ് മറച്ചുവെക്കാന്‍ സിപിഐ നേതാക്കളുടെ മക്കള്‍ക്ക് ഭാസുരാംഗന്‍ ജോലി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗന്‍ രണ്ടുവര്‍ഷത്തിലേറെ മില്‍മയുടെ തെക്കന്‍ മേഖലാ അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു.

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ മകളടക്കമുള്ള മൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. മാങ്കോട് രാധാകൃഷ്ണന്റെ മകള്‍ക്കും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പാട്ടത്തില്‍ ഷൗക്കത്തിന്റെ മകനും അടക്കം നിരവധി പേര്‍ക്കാണ് ഭാസുരാംഗന്‍ അനധികൃതമായി മില്‍മയില്‍ താല്‍ക്കാലിക നിയമനം നല്‍കിയിരുന്നത്. കണ്ടല ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ വായ്പ എടുത്ത ക്ഷീരയുടെ മുന്‍ എംഡി സോജന്‍ ചന്ദ്രനും ഭാസുരാംഗന്‍ മില്‍മയില്‍ ജോലി നല്‍കിയിരുന്നു.

സിപിഐ നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലി കൊടുത്തും ബാങ്കില്‍ നിന്ന് ധാരാളമായി വായ്പ അനുവദിച്ചുമൊക്കെയാണ് ഭാസുരാംഗന്‍ നേതാക്കളുടെ ഇഷ്ടം സമ്പാദിച്ചിരുന്നത്. അനധികൃമായി ജോലി നല്‍കിയ വാര്‍ത്ത പുറത്തുവന്ന് പത്ത് ദിവസത്തിനുള്ളില്‍ തന്നെ മാങ്കോട് രാധാകൃഷ്ണന്റെ മകളെ മില്‍മ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വൈകാതെ പാട്ടത്തില്‍ ഷൗക്കത്തിന്റെ മകനെയും പുറത്താക്കി. സോജനെയും മില്‍മ ഒഴിവാക്കി. അതേസമയം മറ്റ് വിവരങ്ങള്‍ പുറത്തു വരാത്ത സാഹചര്യത്തില്‍ ഭാസുരാംഗന്‍ വഴി മില്‍മയില്‍ അനധികൃതമായി ജോലിയില്‍ കയറിയ നൂറിലേറെ പേര്‍ ഇപ്പോഴും തുടരുകയാണ്.

More Stories from this section

family-dental
witywide