പൊതു പരീക്ഷകളിലെ മൂല്യനിര്‍ണയ വിമര്‍ശനം : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും

തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന പൊതു പരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സാധ്യത.

എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം.

അന്‍പത് ശതമാനത്തിനപ്പുറം മാര്‍ക്കുകള്‍ നല്‍കരുതെന്നും അതിനപ്പുറമുള്ള മാര്‍ക്ക് കുട്ടികള്‍ സ്വയമേ നേടിയെടുക്കണമെന്നും അല്ലാത്ത പക്ഷം അവര്‍ ഒരു വിലയുമില്ലാത്ത കെട്ടുകാഴ്ചക്കാരായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിമര്‍ശനത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

എല്ലാത്തരം കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്‍ക്കൊണ്ടുകൊണ്ടും ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അതിന് ഒരു മാറ്റവും വരുത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

More Stories from this section

family-dental
witywide