
കൊച്ചി : കുസാറ്റ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 പേർ മരിക്കാനിടയായ ദുരന്തം അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വൈസ് ചാൻസലറോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും മന്ത്രി ആർ. ബിന്ദു റിപ്പോർട്ട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവ്വകലാശാല വഹിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ കളമശ്ശേരി പൊലീസും കേസ് റജിസ്റ്റർ ചെയ്തു. മരിച്ച നാലു പേരുടേയും പോസ്റ്റ് മോർട്ടം ഉടൻ നടക്കും. ഉച്ചയോടു കൂടി നാലു പേരുടേയും മൃതദേഹം കുസാറ്റിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് ബന്ധുക്കൾക്ക് വിട്ടു നൽകും.
എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചുപാറയിൽ കെ.എം. തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി റോയിയുടെ മകൾ ആൻ റിഫ്ത റോയ് (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസി വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറാ തോമസ് (20), ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പ് ജോസഫിൻ്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത് . ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.
Cusat Stampede: Higher education department orders probe