കുവൈറ്റ് അമീറിന്റെ നിര്യാണം : ഇന്ത്യയില്‍ ഇന്ന് ദുഖാചരണം

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോടുള്ള ആദരസൂചകമായി ഇന്ന് ഇന്ത്യയില്‍ ദുഖാചരണം. 86 വയസുകാരനായ അമീര്‍ ഇന്നലെയാണ് അന്തരിച്ചത്.

ഇന്ന് ഒരു ദിവസമായി ക്രമീകരിച്ചിരിക്കുന്ന ദുഖാചരണത്തില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വന്നു.

ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയായിരുന്നു. 1937 ജൂണ്‍ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അല്‍ ജാബര്‍ അസ്സബാഹിന്റെ മകനായി ജനിച്ച അല്‍ ജാബിര്‍ കുവൈത്തില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2020 സെപ്റ്റംബറില്‍ ശൈഖ് സബ അഹ്മദ് അല്‍ ജാബര്‍ അസ്സബാഹ് അന്തരിച്ചതിനു പിന്നാലെ കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍-അഹ്മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.