
ദോഹ: ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ 1,500 പേർക്ക് ചികിത്സ നൽകാനും ഗാസ മുനമ്പിലെ സഹോദരങ്ങളായ പലസ്തീൻ ജനതയിൽ നിന്ന് 3,000 അനാഥർക്ക് സ്പോൺസർഷിപ്പ് നൽകാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർദ്ദേശിച്ചു. പരിക്കേറ്റവരെ ദോഹയിലേക്ക് കൊണ്ടുവന്നായിരിക്കും ചികിത്സ നടത്തുക.
അയൽ രാജ്യമായ ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ദോഹയിലെത്തിച്ചായിരിക്കും ചികിത്സ ഉറപ്പാക്കുന്നത്. രണ്ടു മാസത്തോളമടുക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും, ഭക്ഷണവും മരുന്നുമായി മാനുഷിക സഹായങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് ശക്തമായ ഇടപെടൽ തുടരുന്നതിനിടെയാണ് ഖത്തറിന്റെ ഈ കരുതൽ.
ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനകം 36 വിമാനങ്ങളിലായി 1203 ടൺ മാനുഷിക സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. അൽ അരിഷി വിമാനത്താവളത്തിലെത്തിച്ച ശേഷം റഫ അതിർത്തി വഴിയാണ് സഹായ വസ്തുക്കൾ ഗാസയിലെത്തിക്കുന്നത്.














