
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് തട്ടിപ്പ് കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മക്കളും മൊഴി നല്‍കണം. തട്ടിപ്പു കേസില്‍ ട്രംപും ആണ്‍മക്കൾ എറിക്കും ഡൊണാൾഡ് ജൂനിയറും മൊഴി നല്‍കണമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയും സാക്ഷി മൊഴി നല്‍കണമെന്നാണ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
നവംബര്‍ ആറിനാണ് ട്രംപ് അറ്റോര്‍ണി ജനറലിനു മുമ്പാകെ ഹാജരാകേണ്ടത്. ട്രംപിന്റെ മക്കളുടെ മൊഴി അതിനു മുമ്പുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. അടുത്ത ബുധനാഴ്ച മുതലുള്ള മൂന്നു ദിവസത്തിനുള്ളിലായിരിക്കും ഇത്.
അനുകൂലമായ വായ്പകള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സ്വത്തുക്കളുടെ മൂല്യം വര്‍ധിപ്പിച്ചതായി ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ വിധി കല്‍പ്പിച്ചിരുന്നു. ബിസിനസ് രേഖകളില്‍ കൃത്രിമം കാണിക്കല്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ ആറ് കാര്യങ്ങളില്‍ ഊന്നിയാണ് കേസില്‍ വിചാരണ നടക്കുന്നത്.