
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഡോ. ഷഹ്ന ജീവനൊടുക്കുന്നതിന് മുമ്പു ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നു സുഹൃത്ത് ഡോ. റുവൈസിനു മൊബൈലില്‍ സന്ദേശം അയച്ചതായി തെളിഞ്ഞു. ഈ സന്ദേശം ലഭിച്ച ശേഷം റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും പോലീസ് കണ്ടെത്തി.
തിങ്കളാഴ്ച രാവിലെയാണു ഷഹ്ന വാട്‌സാപ്പില്‍ സന്ദേശം അയച്ചത്. ഇതിന് പിന്നാലെ റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി റുവൈസിന്റെയും ഷഹ്നയുടെയും ഫോണുകള്‍ കൈമാറി. കേസില്‍ റുവൈസിന്റെ പിതാവുള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ക്കാനും ആലോചനയുണ്ട്. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസിന്റെ പിതാവ് സമ്മര്‍ദം ചെലുത്തിയെന്ന് ഷഹ്നയുടെ കുടുംബം പോലീസില്‍ മൊഴി നല്‍കിയിരുന്നു.
150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും ഉൾപ്പെടെ റുവൈസിന്റെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടെന്നാണ് ഷഫ്നയുടെ കുടുംബം നൽകിയ മൊഴി. ഇത്രയും നല്‍കാനില്ലെന്നും 50 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചെങ്കിലും റുവൈസിന്‍റെ വീട്ടുകാര്‍ വഴങ്ങിയില്ല.