
തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍. 14 ലക്ഷത്തിലേറെ വില വരുന്ന 32 പവന്‍ തൂക്കമുള്ള സ്വർണ്ണകിരീടമാണ് സമർപ്പിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ദുര്‍ഗ തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി.
മയില്‍ പീലി ആലേഖനം ചെയ്ത് കൊത്തുപണികളോട് കൂടി കിരീടത്തിന് കാല്‍ കിലോയിലധികം ഭാരമുണ്ട്. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനം എന്ന വ്യവസായിയാണ് കിരീടം നിർമ്മിച്ചു നല്‍കിയത്. കിരീടം തയ്യാറാക്കുന്നതിന് ആവശ്യമായ അളവുകള്‍ നേരത്തെ ക്ഷേത്രത്തില്‍ നിന്ന് ശേഖരിച്ചിരുന്നു.

കിരീടത്തിന് പുറമെ ക്ഷേത്രത്തിലെ അരച്ചു തീരാറായ ചന്ദന മുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും വഴിപാടായി സമർപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപയോളം വിലയുള്ള മെഷീനാണ് ക്ഷേത്രത്തിന് കെെമാറിയിരിക്കുന്നത്. തൃശൂർ പൂത്തോൾ ആർ എം സത്യം എൻജിനീയറിങ് ഉടമ കെ എം രവീന്ദ്രനാണ് മെഷീൻ രൂപകൽപന ചെയ്തത്.
കോടികൾ വിലമതിക്കുന്ന ആയിരക്കണക്കിന് തേയ ചന്ദന മുട്ടികളാണ് ക്ഷേത്രത്തിൽ കെട്ടിക്കിടന്നിരുന്നത്. ദേവസ്വത്തിന് വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ലാത്ത ഈ ചന്ദന മുട്ടികള്‍ വനം വകുപ്പിന് കെെമാറാനുള്ള സാധ്യത മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കിലോയ്ക്ക് 17,000 രൂപയോളം നല്‍കി വനംവകുപ്പിൽ നിന്നു ദേവസ്വം വാങ്ങുന്ന ചന്ദനം തേയയാൽ വനംവകുപ്പ് തിരിച്ചെടുക്കുന്നത് കിലോയ്ക്ക് 1000 രൂപ മാത്രം നല്‍കിയായിരുന്നു.