
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 2000 പേർ കൊല്ലപ്പെട്ടതായി താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചു. “ദൗര്‍ഭാഗ്യമെന്ന് പറയട്ടെ.. അത്യാഹിതത്തിൻ്റെ തോത് വളരെ കൂടുതലാണ്.. ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്..” സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരീമി വാര്‍ത്താ എജന്‍സിയായ എഎഫ് പിയോട് പറഞ്ഞു.
ഒട്ടേറെപ്പേർക്കു പരുക്കേറ്റു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് അഫ്ഗാനിൽ വൻ നാശം വിതച്ചത്. ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം. ഉച്ചയ്ക്ക് 12.11 മുതല്‍ 30 മിനിറ്റ് നേരം ചെറുതും വലുതുമായി ഏഴ് ചലനങ്ങള്‍ ഉണ്ടായി. ഒരുപാട് വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോളും തുടരുകയാണ്. പരിഭ്രാന്തരായ ജനം തെരുവുകളിലും വെളിമ്പ്രദേശത്തും തമ്പടിച്ചിരിക്കുകയാണ്.
പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാൻ ജില്ലയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു കണക്കുകളെന്നു ഡിസാസ്റ്റർ മാനേജ്‍മെന്റ് മന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും ചെറിയ തോതില്‍ ഭൂമി കുലുങ്ങിയിരുന്നു. സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തിലും ഡാം തകരാനുള്ള കാരണവും നേപ്പാള്‍ ഭൂകമ്പമാണ് എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
Earthquake in Afghanistan; more than 2000 dead









