മാവൂര്‍ മലിനീകരണത്തിനെതിരായി ശബ്ദമുയര്‍ത്തിയപരിസ്ഥിതി ശാസ്ത്രജ്ഞന്‍ പി.എ. രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഞ്ചിനീയറും എഴുത്തുകാരനുമായ പി.എ. രാമചന്ദ്രന്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട് പൊറ്റമ്മല്‍ ഉല്ലാസ് നഗര്‍ കോളനിയിലുള്ള വീട്ടിലായിരുന്നു താമസം.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാട്ടൂര്‍ ഗ്രാമത്തിലെ പണിക്കന്‍പറമ്പിലെ വീട്ടിലാണ് രാമചന്ദ്രന്‍ ജനിച്ചത്, കേരള പി.ഡബ്ല്യു.ഡി. 1976ല്‍ എഞ്ചിനീയറായാണ് കോഴിക്കോട്ടെത്തിയത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് (റീജിയണല്‍ എന്‍ജിനീയര്‍), സി.ഡബ്ല്യു.ആര്‍.ഡി.എം. (രജിസ്ട്രാര്‍), ഗംഗാ ആക്ഷന്‍ പ്ലാന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്), ദുബായ് മുനിസിപ്പാലിറ്റി (പരിസ്ഥിതി മേധാവി), ഒമാന്‍ പരിസ്ഥിതി മന്ത്രാലയം (സീനിയര്‍ കണ്‍ട്രോളര്‍ ഓഫ് മലിനീകരണം), ജര്‍മ്മന്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡി ടി.യു.വി. നോര്‍ഡ് (ലീഡ് ഓഡിറ്റര്‍) ആയും പ്രവര്‍ത്തിച്ചു.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഫെലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി പത്തിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കോഴിക്കോട് ഉദ്യോഗസ്ഥനായിരിക്കെ പരിസ്ഥിതി വിഷയങ്ങളിലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റീജണല്‍ എന്‍ജിനീയറായിരുന്ന അദ്ദേഹം മാവൂരിലെ മലിനീകരണ പ്രശ്നത്തില്‍ മാവൂര്‍ ഗ്വാളിയര്‍ റീജിയണുകളുടെ മാനേജ്മെന്റിനെതിരെ നടപടിയെടുത്തിരുന്നു. ഇത് മാവൂര്‍ മലിനീകരണത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് കാരണമായി. രാമചന്ദ്രന്റെ ഇടപെടലാണ് മാവൂര്‍ മലിനീകരണത്തിനെതിരായ ഹൈക്കോടതി വിധിയിലേക്കും നയിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ.ലീനാദേവിയാണ് ഭാര്യ. മകള്‍: ഡോ.അനുപമ കോതോരി. മരുമകന്‍: ഡോ.കുനാല്‍ കോത്താരി. സഹോദരങ്ങള്‍: ദമയന്തി ഗംഗാധരന്‍, ഡോ.പി.എ. ജയപ്രകാശ്, പരേതയായ വസുമതി കുമാരന്‍ വൈദ്യര്‍, രമണി ധര്‍മ്മപാലന്‍.

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം ശാന്തികവാടത്തില്‍.