കള്ളപ്പണക്കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് നവ്യ നായർ സമ്മാനം സ്വീകരിച്ചെന്ന് ഇഡി

കൊച്ചി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യാനായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍. തങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിനും പങ്കാളിയല്ലെന്നുമാണ് നവ്യ നായരുടെ മൊഴി. നവ്യയെ കൊച്ചിയില്‍ സച്ചിന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉണ്ട്.

സച്ചിൻ സാവന്ത്

ലക്‌നൗ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ആയിരിക്കെ കള്ളപ്പണ കേസിലാണ് ജൂണില്‍ സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. വരവില്‍ കവിഞ്ഞ സ്വത്ത് ഇയാളില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്പ് ചാറ്റ് നടത്തിയ അന്വേഷണത്തിലാണ് നവ്യാനായരുമായുള്ള ബന്ധം പുറത്തുവന്നത്.

ബിനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവ്യ നായരുമായുള്ള സൗഹൃദം അന്വേഷണ ഏജൻസി കണ്ടെത്തിയത്.

ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെ ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ പരിചയമുണ്ടെന്നു നടി നവ്യ നായരുടെ കുടുംബം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിനായി അദ്ദേഹത്തിനു പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്റെ ജന്മദിനത്തിനു സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. എന്നാൽ, നവ്യയ്ക്ക് ഉപഹാരങ്ങളൊന്നും നൽകിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.