
ന്യൂഡല്‍ഹി: ഖത്തറില്‍ മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ. കഴിഞ്ഞ ചൊവ്വാഴ്ച്ച ജയിലില്‍ കഴിയുന്നവരുമായി സംസാരിക്കാന്‍ സാധിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധിച്ചതായി ഖത്തറില്‍ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടന്‍ തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായി നടപടി ആരംഭിക്കുകയായിരുന്നു. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.
ഖത്തറിലെ അല്‍ ദഹ്റാ എന്ന കമ്പനിയില്‍ ജോലി ചെയ്യാനായി പോയ ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍ നാവികരെ 2022 ഓഗസ്റ്റ് 30 നാണ് ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷമായി ഖത്തറില്‍ ജയിലില്‍ കഴിയുകയാണ് ഇവര്‍. വിചാരണയ്ക്ക് ശേഷം ഇവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്ന വിവരമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഏതെല്ലാം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. വിചാരണ അടക്കമുള്ള കാര്യങ്ങള്‍ രഹസ്യമായാണ് നടന്നത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നായിരുന്നു ഇവര്‍ക്കെതിരായ പ്രധാന ആരോപണം. ഇറ്റലിയില്‍ നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കി എന്നതാണ് കേസിന്റെ അടിസ്ഥാനമെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് വിധിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും പൗരന്‍മാരെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.