യുഡിഎഫിലെ പല നേതാക്കളും അധികം വൈകാതെ എല്‍ഡിഎഫിലേക്കെത്തുമെന്ന് ഇ.പി ജയരാജന്‍

യുഡിഎഫിലെ പല നേതാക്കളും അധികം വൈകാതെ എല്‍ഡിഎഫിലേക്കെത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സിപിഐഎം അനുകൂല ട്രസ്റ്റ് വേദിയില്‍ പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് പങ്കെടുക്കാതിരുന്നത് സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് ഇ പി ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയെ തടഞ്ഞത് ഏറ്റവും പിന്തിരിപ്പന്‍ കോണ്‍ഗ്രസ് ബോധമാണെന്നും കുഞ്ഞാലിക്കുട്ടിയെ തടസപ്പെടുത്തിയാലൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും ഇപി പറഞ്ഞു. യുഡിഎഫില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ എല്‍ഡിഎഫിലേക്കെത്തും. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷവുമായി സഹകരിക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

വന്ദേഭാരത് വന്നതോടെ കേരളത്തില്‍ കെ റെയിലിന്റെ സാധ്യത കൂടിയെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ‘കേരളത്തിന്റെ ഭാവിക്ക് കെറെയില്‍ വരണം. വന്ദേഭാരത് വന്നതോടെ കുറച്ചുകൂടി സൗകര്യങ്ങളും വേഗതയും വേണമെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. ഞാനിപ്പോള്‍ യാത്ര ചെയ്യുന്നത് വന്ദേഭാരതിലാണ്. വന്ദേഭാരത് വന്നതോടെ കെ റെയിലിന്റെ സാധ്യത കൂടിയെന്നും ഇപി പറഞ്ഞു.

ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. എയര്‍ലൈന്‍ തെറ്റ് തിരുത്താതെ ഇന്‍ഡിഗോയില്‍ ഇനി കയറില്ല. എട്ടാം തീയതി മുതല്‍ എയര്‍ ഇന്ത്യ പുതിയ സര്‍വീസ് തുടങ്ങുകയാണ്. മറ്റന്നാള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് താന്‍ തലസ്ഥാനത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയെന്നും ഇപി ജയരാജന്‍ പറഞ്ഞു.