
കൊച്ചി: എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് ആർടിഒ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ആർടിഒ അനന്തകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറയുന്നു. ഇന്നലെയാണ് എറണാകുളം ആർടിഒയും മകനും എറണാംകുളത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. എന്നാൽ മകന് ഭക്ഷ്യവിഷബാധയില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടൽ നഗരസഭ അടപ്പിച്ചു. ഹോട്ടൽ ആര്യാസ് ആണ് പൂട്ടിച്ചത്.
ഭക്ഷ്യവിഷബാധയേറ്റത് ചട്നിയിൽ നിന്നെന്നാണ് സൂചന. നേരത്തേയും ഈ ഹോട്ടലിൽ നിന്ന് ചിലയാളുകൾക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന സാഹചര്യത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.
എറണാംകുളത്ത് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബർ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് ജോലിചെയ്യുകയായിരുന്നു. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയിരുന്നു.
Ernakulam RTO hospitalized due to food poisoning