മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു; ടിസണ്‍ തച്ചങ്കരി കയ്യേറിയ 7.07 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു

ഇടുക്കി: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാലില്‍ ടീസണ്‍ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു. മൂന്നാര്‍ കാറ്ററിംഗ് കോളജ് ഹോസ്റ്റല്‍ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുത്തു. അനധികൃതമായി കയ്യേറിയ 7.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. കാറ്ററിംഗ് കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ മുപ്പത് ദിവസത്തിനകം ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൗത്യ സംഘം ഒഴിപ്പിക്കുന്ന വന്‍കിടക്കാരുടെ കയ്യേറ്റങ്ങളില്‍ ഒന്നാണ്.

ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ടീമാണ് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം പുലര്‍ച്ചെ തന്നെ ചിന്നക്കനാലിലെത്തിയിരുന്നു. ചിന്നക്കനാലില്‍ സിമന്റ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കര്‍ ഭൂമിയും ദൗത്യസംഘം ഏറ്റെടുത്തു. റവന്യൂ പുറമ്പോക്കും ആനയിറങ്കല്‍ ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്.

ചിന്നക്കനാലിനു പിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പളളിവാസലില്‍ റോസമ്മ കര്‍ത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെന്റ് സ്ഥലം ഒഴിപ്പിച്ചു. ഇവര്‍ക്ക് വേറെ വീട് ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. താമസിച്ചിരുന്ന ഷെഡില്‍ നിന്നും മുപ്പത് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ തുടരുമെന്ന് ദൗത്യം സംഘം അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide