തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് അഭിപ്രായ സര്‍വ്വെ; രാജസ്ഥാന്‍ ബിജെപിക്ക്

ന്യൂഡല്‍ഹി: രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം – അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതി വന്നതോടെ രാജ്യം തിരക്കിലേക്കും തിരഞ്ഞെടുപ്പ് ചൂടിലേക്കും കുതിക്കാന്‍ തുടങ്ങി.

അഭിപ്രായ സര്‍വേ ഫലങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. എബിപിയും സി വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ ബലാബലം

230 അംഗനിയമസഭയില്‍ 128 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 98 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 113-125 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യതകളുണ്ടെന്നാണ് സര്‍വെ പ്രവചിക്കുന്നത്. . 104-116 സീറ്റുവരയാണ് ബിജെപിക്ക് ലഭിക്കുമെന്ന് സര്‍വെ പറയുന്നത്. ബി എസ് പിക്ക് രണ്ട് സീറ്റുവരെയും ലഭിച്ചേക്കും.

ഛത്തീസ്‍ഗഢില്‍ തൂക്കുസഭ?

90 അംഗ നിയമസഭയിൽ 71 സീറ്റുമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എബിസി – സി വോട്ടര്‍ സര്‍വെ പ്രവചനം. കോണ്‍ഗ്രസിന് 45 മുതല്‍ 51 സീറ്റുകള്‍ വരെ ലഭിക്കാനിടയുണ്ടെന്നാണ് ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 സീറ്റ് വരെയും സാധ്യതയുണ്ട്. സര്‍വെ ഫലം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്. തൂക്കുമന്ത്രിസഭയുടെ സാധ്യതകള്‍ പോലും തള്ളിക്കളയാനാകില്ലെന്ന സൂചനകളും സര്‍വെ നല്‍കുന്നു.

രാജസ്ഥാൻ ബിജെപി അനുകൂലം

200 അംഗ നിയമസഭയില്‍ 108 സീറ്റുകളോടെ ഭരണത്തിലുള്ള കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നത്. 59 മുതല്‍ 69 സീറ്റുകള്‍ 42 ശതമാനം വോട്ടുഷെയറോടെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. മറുവശത്ത് ബിജെപി 127-137 സീറ്റുകളോടെ അനായാസം ഭരണത്തിലെത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

തെലങ്കാന കോണ്‍ഗ്രസിനെന്ന്

തെലങ്കാനയില്‍ ബിആര്‍എസിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് സര്‍വെ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 48 മുതല്‍ 61 സീറ്റുവരെയാണ് സാധ്യത. 119 അംഗസഭയില്‍ 101 എംഎല്‍എമാരുള്ള ബിആര്‍എസ് രണ്ടക്ക സംഖ്യയിലേക്ക് ചുരുങ്ങുമെന്നും സര്‍വെ വ്യക്തമാക്കുന്നു. 43 മുതല്‍ 55 സീറ്റുവരെയാണ് ബിആര്‍എസിന് സര്‍വെ പ്രകാരം ലഭിക്കുക. ബിജെപി രണ്ടക്കത്തിലേക്ക് എത്തിയേക്കുമെന്നും ഫലം പറയുന്നു (5-11). സ്വതന്ത്രസ്ഥാനാര്‍ഥികളുടേയും ബിജെപിയുടേയും സാധ്യതകള്‍ സമാനമാണെന്നതാണ് സര്‍വേയുടെ മറ്റൊരു സവിശേഷത.

മിസോറാം

മിസോ നാഷണൽ ഫ്രണ്ട് (എംഎന്‍എഫ്) ആണ് മിസോറാമിൽ നിലവിൽ അധികാരത്തിലുള്ളത്. 40 അംഗ നിയമസഭയില്‍ 27 സീറ്റാണ് എംഎന്‍എഫിനുള്ളത്. ഇത് 13 മുതല്‍ 17 സീറ്റുവരെയായി ചുരുങ്ങുമെന്നാണ് അഭിപ്രായ സര്‍വേയിലെ പ്രവചനം. കോണ്‍ഗ്രസിന് 10-14 വരെ സീറ്റുകളും സോറം പീപ്പിൾസ് മൂവ്മെന്റിന് 9-13 സീറ്റുകളും ലഭിക്കുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്

More Stories from this section

family-dental
witywide