മഹുവ മൊയ്‌ത്രയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശുപാർശ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെൻ്ററി എത്തിക്‌സ് കമ്മിറ്റി ശുപാർശ. മൊയ്‌ത്രയെ എംപിയായി തുടരാൻ അനുവദിക്കരുതെന്നും അവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് എത്തിക്സ് പാനൽ കമ്മിറ്റി ശുപാർശ ചെയ്തതിരിക്കുന്നത്.500 പേജുള്ള റിപ്പോർട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. നിയമപരവും, സമയബന്ധിതവുമായ അന്വേഷണം കേന്ദ്രം നടത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. എത്തിക്സ് കമ്മിറ്റി നാളെ വീണ്ടും യോഗം ചേരും.

മഹുവ മൊയ്‌ത്രയുടെ നടപടികളെ വളരെ പ്രതിഷേധാർഹവും അനീതിപരവും ഹീനവും കുറ്റകരവുമാണെന്നാണ് പാനൽ വിശേഷിപ്പിച്ചത്. മഹുവയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്ക്കെതിരെ നിലനിൽക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിക്കുകയും ചർച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും.

ഈ മാസം ആദ്യം ആരോപണത്തിന്റെ ഹിയറിങ് നടത്തുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് മഹുവ, ബിഎസ്പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിമാരുടെ പ്രതിഷേധം.

ആരോപണങ്ങളിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു. പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ്വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

Expel Mahua Moitra from Lok Sabha ; Ethics panel in 500 page report