അച്ഛന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും കൊച്ചുമകനും മരിച്ചു, മകൻ്റെ ഭാര്യക്ക് ഗുരുതര പൊള്ളല്‍, വിഷം കഴിച്ച അച്ഛന്‍ ആശുപത്രിയില്‍

തൃശൂര്‍: മണ്ണുത്തി ചിറക്കാക്കോട്ട് കുടുംബ വഴക്കിനെ തുടര്‍ന്ന് മകനും കുടുംബവും കിടന്നുറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊടുത്തു. ഗുരുതര പൊള്ളലേറ്റ മകനും കൊച്ചു മകനും മരിച്ചു. കൊട്ടേക്കാടന്‍ ജോണ്‍സന്റെ മകന്‍ ജോജി (38), മകന്‍ ടെന്‍ഡുല്‍കര്‍ (12) എന്നിവരാണ് മരിച്ചത്. മകന്റെ ഭാര്യ ലിജി ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഇരുവരും മരിച്ചു.

ജോജിയുടെ പിതാവ് ജോണ്‍സണാണ് ഈ കൃത്യം ചെയ്തത്. പിന്നീട് ഇയാളെ വിഷം കഴിച്ച നിലയില്‍ വീടിന്റെ ടെറസില്‍ കണ്ടെത്തുകയായിരുന്നു. ഇയാളും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പുലര്‍ച്ചെ തന്റെ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി മകനും ജോണ്‍സണും അകല്‍ച്ചയിലായിരുന്നു.