വസ്തു വിറ്റതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് : മാര്‍പാപ്പയുടെ മുന്‍ ഉപദേഷ്ടാവിന് അഞ്ചര വര്‍ഷം തടവ്

വത്തിക്കാന്‍ സിറ്റി : ലണ്ടനിലെ വസ്തു വിറ്റതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പുരോഹിതനും മാര്‍പാപ്പയുടെ മുന്‍ ഉപദേഷ്ടാവുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചുവിനെ വത്തിക്കാന്‍ ക്രിമിനല്‍ കോടതി അഞ്ചര വര്‍ഷം തടവിന് ശിക്ഷിച്ചു. ഇടപാടില്‍ കത്തോലിക്കാ സഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. എന്നാല്‍ അധികാര ദുര്‍വിനിയോഗ ആരോപണങ്ങള്‍ കര്‍ദ്ദിനാള്‍ നിഷേധിച്ചു. തന്റെ കക്ഷി നിരപരാധിയാണെന്നും അപ്പീല്‍ നല്‍കുമെന്നും കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചുവിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. 9 പേര്‍ക്കൊപ്പമാണ് കര്‍ദ്ദിനാളിന്റെ വിചാരണ നടന്നത്.

രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കോടതിയുടെ തീരുമാനം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ ഉപദേഷ്ടാവിനെതിരെ മൂന്ന് ജഡ്ജിമാര്‍ തീരുമാനത്തിലെത്താന്‍ അഞ്ച് മണിക്കൂര്‍ സമയമെടുത്തു. വത്തിക്കാനിലെ മുന്‍ ജീവനക്കാരും രണ്ട് സാമ്പത്തിക ഇടപാടുകാരും അഭിഭാഷകരും കേസില്‍ ശിക്ഷിക്കപ്പെട്ടു. വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ അഞ്ചര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അറിയിച്ചു. ചെല്‍സിയിലെ 60 സ്ലോണ്‍ അവന്യൂവിലെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഹാരോഡ്സിന്റെ മുന്‍ വെയര്‍ഹൗസ് വിറ്റതിനെ അടിസ്ഥാനമാക്കിയാണ് കേസ്.