
തൃശ്ശൂര്‍: തൃശ്ശൂരിലെ വിവേകോദയം സ്‌കൂളില്‍ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയർ ഗൺ ആണെന്ന് സംശയമുള്ളതായി അധ്യാപകർ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തൃശൂർ മുളയം സ്വദേശിയായ ജഗനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജഗൻ ലഹരിക്ക് അടിമയാണെന്നും പറയുന്നു. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്കൂളിലേക്ക് എത്തിയത്.
സ്കൂളിലെത്തിയ ജഗൻ ആദ്യം ഓഫിസ് മുറിയിലേക്കാണ് എത്തിയതെന്ന് അധ്യാപകർ പറയുന്നു. തുടർന്ന് ക്ലാസ് മുറികളിൽ കയറി. ഇയാൾ സ്വബോധത്തിലായിരുന്നില്ലെന്നും സംസാരത്തിൽ പൊരുത്തക്കേടുകളുണ്ടായിരുന്നെന്നുമാണ് അധ്യാപകർ നൽകുന്ന വിവരം. ക്ലാസ് മുറികളിൽ കയറുന്നതിനിടെ എയർഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു.