
ദോഹ: ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് അടിയന്തര ചികിത്സ ആവശ്യമുള്ള ഗാസയിൽ നിന്നുള്ള പലസ്തീനികളുടെ ആദ്യ സംഘം തിങ്കളാഴ്ചയോടെ ദോഹയിലെത്തി. അമിരി എയർഫോഴ്സിന്റെ പ്രത്യേകം സജ്ജീകരിച്ച മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പോയ. പരിക്കേറ്റവരെ വിമാനത്താവളം വരെ എത്തിച്ചത് ആംബുലൻസുകളിൽ ആയിരുന്നു.
ഇവരെ സ്വീകരിക്കുന്നതും വിമാനത്തിലേക്ക് മാറ്റുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ അൽ ഖാതിറാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ 1,500 പേർക്ക് ചികിത്സ നൽകാനും ഗാസ മുനമ്പിലെ സഹോദരങ്ങളായ പലസ്തീൻ ജനതയിൽ നിന്ന് 3,000 അനാഥർക്ക് സ്പോൺസർഷിപ്പ് നൽകാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർദ്ദേശതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അയൽ രാജ്യമായ ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ദോഹയിലെത്തിച്ചാണ് ചികിത്സ ഉറപ്പാക്കുന്നത്. രണ്ടു മാസത്തോളമടുക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും, ഭക്ഷണവും മരുന്നുമായി മാനുഷിക സഹായങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് ശക്തമായ ഇടപെടൽ തുടരുന്നതിനിടെയാണ് ഖത്തറിന്റെ ഈ കരുതൽ.











