ഗാസയിൽ അഞ്ച് ഇസ്രയേൽ സൈനികരെ കൂടി ഹമാസ് വധിച്ചു

ഗാസ: ഗാസയിൽ യുദ്ധത്തിനെത്തിയ അഞ്ച് സൈനികരെ കൂടി ഹമാസ് വധിച്ചതായി ഇസ്രയേൽ സൈന്യ (ഐ.ഡി.എഫ്)ത്തിന്റെ സ്ഥിരീകരണം. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് രണ്ടു സൈനികരുടെ കൂടി പേരുവിവരങ്ങൾ പുറത്തുവിടുകയായിരുന്നുവെന്ന് ഇസ്രയേലി ദിനപത്രമായ ഹാരറ്റ്സ് റിപ്പോർട്ട് ​ചെയ്തു.

188ാമത് ആംഡ് കോർപ്സ് ബ്രിഗേഡിലെ 53-ാം ബറ്റാലിയൻ സൈനികരായ സർജന്റ് യാകിർ യെദിദ്യ ഷെങ്കോലെവ്സ്കി (21), ക്യാപ്റ്റൻ ഏയ്തൻ ഫിഷ് (23), സ്റ്റാഫ് സർജന്റ് തുവൽ യാക്കോവ് സനാനി (20), ക്യാപ്റ്റൻ യാഹെൽ ഗാസിറ്റ് (24), 261-ാം ബ്രിഗേഡിലെ 6261 ബറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ മാസ്റ്റർ സാർജന്റ് ഗിൽ ഡാനിയൽസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേസമയം, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15899 കടന്നു. വീടുവിട്ട് ഓടിപ്പോയവർ 19 ലക്ഷം പിന്നിടുന്നു. ഗാസയിലെ 80 ശതമാനം ആളുകളും വീടുവിട്ടിറങ്ങി.

പലസ്തീൻ – ഇസ്രയേൽ യുദ്ധം ചൊവ്വാഴ്‌ച 60 ദിവസം തികയുമ്പോൾ എല്ലാം നഷ്‌ടപ്പെട്ട്‌ അരക്ഷിതരായി ഗാസയിലെ ജനങ്ങൾ. രക്ഷയ്‌ക്കായി കേന്ദ്രീകരിക്കാൻ ഇസ്രയേൽ നിർദേശിച്ച തെക്കൻ മേഖലയിലടക്കം ഗാസയിൽ അങ്ങോളമിങ്ങോളം ഇസ്രയേൽ ആക്രമണം രൂക്ഷമാക്കി. കിഴക്ക് ഷുജയ, തുഫ, സെയ്‌ടൂണിലെ മസ്ജിദ് എന്നിവിടങ്ങളിലേക്ക്‌ ഞായർ രാത്രിയും തിങ്കൾ പുലർച്ചെയും ആക്രമണം നടത്തി. ഇനി എങ്ങോട്ടു പോകുമെന്നറിയാതെ മരണത്തെ കാത്തുകഴിയുകയാണ് ആയിരങ്ങൾ. എങ്ങോട്ടാണ് മാറേണ്ടത് എന്നു നിർദേശിച്ച ശേഷം അവിടം ബോംബിട്ടു തകർക്കുന്ന ഇസ്രയേൽ തന്ത്രം ആളുകളെ അങ്ങേയറ്റം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെക്കൻഗാസയിൽ പട്ടാളടാങ്കുകൾ നിരന്നു കിടക്കുന്ന കാഴ്ച തന്നെ പേടിപ്പിക്കുന്നതാണ്. കൂടാതെ ബുൾഡോസറുകൾ വന്ന് തകർത്തുകൊണ്ടാണ് ടാങ്കുകൾക്ക് പോകാൻ വഴിയൊരുക്കുന്നത്. യുദ്ധ മേഖലയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ വിവിരിക്കാൻ വാക്കുകളില്ലെന്ന് യുനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.

More Stories from this section

family-dental
witywide