
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ പിൻവലിച്ചതിനു പിന്നാലെ പരസ്പരം ആക്രമണം പുനരാരംഭിച്ച് ഇസ്രയേലും ഹമാസും. ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചതിനുപിന്നാലെ ഇസ്രയേലിൽ സൈനിക വാഹനത്തിന് നേരെ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസയോട് അതിർത്തി പങ്കിടുന്ന നിരിമിലെ സതേൺ കമ്യൂണിറ്റിയിലാണ് ആക്രമണം നടന്നത്. സുരക്ഷാ സേനയിലെ അഞ്ച് പേർക്കാണ് പരിക്കേറ്റതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് രണ്ട് പേർക്ക് ചെറിയ തോതിൽ പരിക്കേറ്റതായി ഇസ്രയേൽ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇസ്രയേലിലെ അഷ്‌കെലോൺ, സദേറത്ത്, ബീർഷെബ നഗരങ്ങളിൽ തങ്ങൾ റോക്കറ്റ് ആക്രമണം നടത്തിയതായി നേരത്തെ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചിരുന്നു.
ഗാസയിൽ ഏഴു ദിവസമായി തുടരുന്ന വെടിനിര്‍ത്തൽ ഇന്നാണ് അവസാനിച്ചത്. ഗാസയ്ക്ക് മേല്‍ ഹമാസിന് എതിരെ നടത്തിവന്നിരുന്ന സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ നടപടി.