
ന്യൂഡൽഹി: ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർഥിയായി തന്‍റെ പേര് ഇൻഡ്യ മുന്നണി യോഗത്തിൽ നേതാക്കൾ മുന്നോട്ടുവെച്ചതിൽ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആദ്യ മുൻഗണന സഖ്യത്തിന്‍റെ വിജയത്തിനാണെന്ന് ഖാർഗെ പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നതാണ് ആദ്യത്തെ കാര്യമെന്നും ആരു പ്രധാനമന്ത്രിയാകും എന്നത് രണ്ടാമത്തേതാണെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗത്തിനിടെ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനർജി, പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖർഗെയുടെ പേര് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘ആദ്യം നമുക്ക് ജയിക്കണം. ആരു പ്രധാനമന്ത്രിയാകും എന്നത് രണ്ടാമത്തേതാണ്. സാധ്യമായ പരമാവധി സീറ്റുകൾ നേടാന്‍ ശ്രമിക്കണം. ഭൂരിപക്ഷം നേടിയില്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേരൊന്നും ചർച്ച ചെയ്തിട്ട് കാര്യമില്ല. ബിജെപിയെയും നരേന്ദ്ര മോദിയെയും നിലത്തിറക്കേണ്ടതുണ്ട്. പ്രഥമ പരിഗണന തിരഞ്ഞെടുപ്പ് വിജയത്തിനാണ്. പ്രധാനമന്ത്രിയുടെ പേര് തീരുമാനിക്കുന്നതിന് മുൻപ് വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. എംപിമാരില്ലെങ്കിൽ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ല. ഭൂരിപക്ഷം നേടുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും,’’ ഖാർഗെ പറഞ്ഞു.