
കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിനേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബാങ്ക് സെക്രട്ടറി ബൈജുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി അധികൃതർ പറയുന്നത്. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ അടുത്തിടെ സിപിഐയില്‍ നിന്ന് പുറത്താക്കിയിരുന്നു.
കണ്ടല സഹകരണ ബാങ്കിൽ കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇ ഡി പറയുന്നു. എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഇഡി വ്യക്തമാക്കി. ഉന്നത നേതാക്കളും വഴിവിട്ട ലോണിനായി ഇടപെട്ടു. കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്കു ശേഷം ഭാസുരാംഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ, കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.