തോല്‍ക്കാതെ പോരാടി ഒന്നരമാസം ജയിലില്‍,ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: കഴിഞ്ഞ ഒന്നരമാസമായി ജയിലിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്.

നിലമ്പൂരിൽ മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവച്ചുകൊന്നതിനെതിരെ മെഡിക്കല്‍ കോളജ് പരിസരത്ത് മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തെന്നായിരുന്നു കേസ് . കുറ്റം ചെയ്തിട്ടില്ലെന്നും മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ജാമ്യം വേണ്ടെന്നുള്ളമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്

2016 നവംബർ 26നിലന്പൂര്‍ കരുളായി വനത്തില്‍ പൊലീസിൻറെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജന്റെയും അജിതയെയുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മോര്‍ച്ചറിക്കു മുന്നില്‍ തടിച്ചുകൂടി മാര്‍ഗതടസ്സം സൃഷ്ടിച്ചു എന്നായിരുന്നു കേസ്. 7 വര്‍ഷത്തിനു ശേഷം ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് അദ്ദേഹത്തിന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഭരണകൂടത്തോടുള്ള പ്രതിഷേധമായി പിഴയടക്കാനോ ഒപ്പുവയ്ക്കാനോ തയാറാകാതെ അദ്ദേഹം ജയില്‍വാസം തിരഞ്ഞെടുക്കുകയായിരുന്നു.

ഗ്രോവാസുവിന് എതിരെ എടുത്ത കേസ് കോടതി തള്ളി. 20 പേരാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 പേര്‍ കോടതിയുമായി സഹകരിച്ചതിനാല്‍ നേരത്തെ വിട്ടയച്ചു. രണ്ടുപേരെ 200 പിഴ അടപ്പിച്ച് കോടതി വിട്ടയച്ചു. ജാമ്യമെടുക്കാനോ പിഴയടക്കാനോ തയാറാകാത്ത ഗ്രോവാസുവിനെ കോഴിക്കോട് സബ് ജയിലില്‍ അടയ്ക്കുകയായിരുന്നു.