
മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുമരണം. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ തെലങ്കാന സ്വദേശിയാണ്. മരിച്ചവരെല്ലാം മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെൻ്ററിലെ ജീവനക്കാരാണ്.
ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.
സൽമാബാദിൽ നിന്ന് മുഹറഖിലേക്കുള്ള യാത്രയ്ക്കിടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ശുചീകരണത്തിന് ഉപയോഗിക്കുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മെഡിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുകായിരുന്നു സംഘം.
മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.