
ടോക്യോ: ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, വ്യവസായ ശക്തികളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി ‘മാനുഷിക ഇടവേളകളെയും ഇടനാഴികളെയും’ പിന്തുണച്ചതായി വിദേശകാര്യ മന്ത്രിമാർ. എന്നാൽ ഉച്ചകോടിയിൽ വെടിനിർത്തൽ ആഹ്വാനം ഉണ്ടായില്ല.
റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രെയ്നിനുള്ള പിന്തുണയിൽ ഒരിക്കലും ഇളക്കം തട്ടില്ലെന്നും, അതേസമയം സംഘട്ടനത്തിൽ മോസ്‌കോയെ പിന്തുണയ്ക്കരുതെന്ന് ചൈനയോട് ആവശ്യപ്പെടുന്നതായും സംഘം ജപ്പാനിലെ ചർച്ചകൾക്ക് ശേഷം പറഞ്ഞു.
“ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തിര നടപടിയുടെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറയുന്നു… അടിയന്തിരമായി ആവശ്യമായ സഹായം, ജനങ്ങൾക്കുള്ള സഹായങ്ങൾ, ബന്ദികളെ മോചിപ്പിക്കൽ എന്നിവ സുഗമമാക്കുന്നതിന് ഒരു മാനുഷിക ഇടവേളയെ ഞങ്ങൾ പിന്തുണയ്ക്കുന്നു,” സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
‘‘എല്ലാ കക്ഷികളും സിവിലിയന്മാർക്ക് ഭക്ഷണം, ജലം, വൈദ്യസഹായം, ഇന്ധനം, അഭയം തുടങ്ങിയ തടസ്സമില്ലാത്ത മാനുഷിക സഹായം ലഭ്യമാക്കണം,’’ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിൽ തയാറാക്കിയ പ്രസ്താവന ആവശ്യപ്പെടുന്നു. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഇറ്റലി എന്നിവയുടെ വിദേശകാര്യ മന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുത്ത മറ്റുള്ളവർ.
ഒക്‌ടോബർ 7-ന് നടന്നതു പോലുള്ള ഇസ്രയേലിനെതിരായ വിനാശകരമായ ഹമാസ് ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നതിനാൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിനും മന്ത്രിമാർ ഊന്നൽ നൽകി.