ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്നത് ഗണേഷ്‌കുമാര്‍, മന്ത്രിയാക്കരുതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : കെ.ബി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇതില്‍ നിന്നും ഇടത് മുന്നണി പിന്മാറണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് കെ.ബി ഗണേഷ് കുമാറെന്നും അതിനാല്‍ ഇത്തരത്തിലൊരു തീരുമാനത്തില്‍ നിന്നും ഇടതുപക്ഷം പിന്മാറണമെന്നുമാണ് സതീശന്റെ ആവശ്യം.

അതേസമയം, 29 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാദമായ സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഇതില്‍ കേരള കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ അടക്കം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സി. ബി.ഐ റിപ്പോര്‍ട്ടിലുള്ളത്. ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരും ഈ ഗൂഡാലോചനയില്‍ പങ്കുചേര്‍ന്നെന്നാണ് മുന്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കിയത്.