
ഗാസ: ഇക്കഴിഞ്ഞ ഒക്ടോബർ 7ന് ആരംഭിച്ച ഇസ്രയേൽ-ഹമാസ് യുദ്ധത്തിനൊടുവിൽ ഗാസയിൽ നാളെ മുതൽ താത്കാലിക വെടിനിറുത്തൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും. ആദ്യ ബാച്ചിൽ 13 പേരെയായിരിക്കും മോചിപ്പിക്കുന്നത്. ബന്ദികളുടെ ലിസ്റ്റ് ഇസ്രയേലിന് കൈമാറി.
ഖത്തറിന്റെ മധ്യസ്ഥത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നാല് ദിവസത്തെ വെടിനിര്‍ത്തലിന് ഇരുപക്ഷവും കരാറിലെത്തിയത്. ഹമാസും ഇസ്രയേലും കരാർ വ്യവസ്ഥകൾ പൂർണമായി പാലിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ കഴിയുമെന്നാണ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സംഘടനകളുടെ വിശ്വാസം.
ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കും. പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കും. ഖത്തറിന്റെ നേതൃത്വത്തിൽ ഈജിപ്റ്റും അമേരിക്കയും സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുങ്ങിയത്.
ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിനാണ് ഇസ്രായേലും ഹമാസും സമ്മതിച്ചിരിക്കുന്നത്. എന്നാല്‍, ഇതിലധികം ബന്ദികള്‍ മോചിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഹമാസ് വിട്ടയയ്ക്കുന്ന ഓരോ 10 തടവുകാര്‍ക്കും ഒരു അധിക ദിവസത്തെ ഇടവേള നല്‍കാന്‍ ഇസ്രായേല്‍ തയ്യാറാണ്. ഈ കാലയളവില്‍ ഇന്ധനങ്ങള്‍ ഉള്‍പ്പടെ 300 ഓളം ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് അനുവദിക്കും. പ്രതിദിനം ആറ് മണിക്കൂര്‍ ഡ്രോണുകള്‍ പറത്തില്ലെന്ന് ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ഇടവേളയില്‍, പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.