
‘ഈ നൂറ്റാണ്ടിലെ വിവാഹം’ എന്ന് സോഷ്യൽ മീഡിയ ഒരേ ശബ്ദത്തിൽ പറഞ്ഞ മഡലെയ്ൻ ബ്രോക്ക്‌വേയുടെയും ജേക്കബ് ലാഗ്രോണിന്റെയും അത്യാഢംബര വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ വരൻ ജേക്കബ് ലാഗ്രോൺ ഇപ്പോൾ ജയിലിലാണ്.
ഈ ദമ്പതികൾ ഒറ്റരാത്രികൊണ്ടാണ് ടിക് ടോക്ക് സെൻസേഷനായി മാറിയത്. വെർസൈൽസ് കൊട്ടാരത്തിലെ രാത്രി താമസവും മറൂൺ 5-ന്റെ സ്വകാര്യ സംഗീതക്കച്ചേരിയും ഉൾപ്പെടെ പാരീസിലെ അഞ്ച് ദിവസത്തെ ആഢംബര ആഘോഷം, ഇതായിരുന്നു ഇവരുടെ വിവാഹം. 490 കോടി രൂപയാണ് വിവാഹത്തിനായി പൊടിച്ചത്.
യൂട്ടയിലെ കാന്യോൺ പോയിന്റിലെ ആഡംബര റിസോർട്ടായ അമൻഗിരിയിൽ വച്ച് ബാച്ചിലര്‍ വീക്കോടെയായിരുന്നു വിവാഹമാമാങ്കം ആരംഭിച്ചത്. ഒറ്റരാത്രി തങ്ങാന്‍ ഏറ്റവും കുറഞ്ഞത് രണ്ടരലക്ഷത്തിലധികം വേണം അവിടെ. ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം വധൂവരന്മാരും അതിഥികളും പാരിസിലേക്ക്. അതിഥികളെ കൊണ്ടുപോയത് സ്വകാര്യജെറ്റിൽ. ചടങ്ങുകൾ നടന്നത് വെർസൈൽസ് കൊട്ടാരത്തിൽ.
വധുവായ മഡലെയ്‌ന്റെ അച്ഛന്‍ റോബർട്ട് ബോബ് ബ്രോക്ക്‌വേയ്ക്ക് കാര്‍ ഡീലര്‍ ബിസിനസാണ്. മെഴ്‌സിഡസ് – ബെൻസ് ഡീലർഷിപ്പുകൾ ഉൾപ്പെടുന്ന ബിൽ ഉസ്സേരി മോട്ടോഴ്‌സിന്റെ ചെയർമാനും സിഇഒയുമാണ് അദ്ദേഹം.
മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു കുറ്റകൃത്യത്തിൽ ലാഗ്രോണിന് ജീവപര്യന്തം തടവ് കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പൊലീസ് ഓഫീസർമാർക്ക് നേരെ ഇയാൾ വെടിയുതിർത്തു എന്നതാണ് കേസ്. വിവാഹത്തിന് എട്ട് മാസം മുമ്പ്, ടെക്സാസിൽ വച്ചാണ് ലാഗ്രോൺ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത് എന്നും പറയുന്നു. മൂന്ന് കേസുകളാണ് ലാഗ്രോണിനെതിരെയുള്ളത്. നവംബർ 30 -ന് വ്യാഴാഴ്ച, ഫോർട്ട് വർത്തിലെ ടാരന്റ് കൗണ്ടി കോടതിയിൽ ലാഗ്രോൺ വിചാരണയ്ക്ക് ഹാജരാവുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാര്യയായ മഡലെയ്ൻ കോടതിയിൽ എത്തിയിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവം വാർത്തയായതോടെ ഇവർ തന്റെ ഇൻസ്റ്റ, ടിക്ടോക് പേജുകൾ പ്രൈവറ്റാക്കിയിരിക്കുകയാണ്.