
ജെറുസലേം: ഇസ്രായേൽ തടവറയിലാക്കിയ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവ് ഉമർ ദരാഗ്മ മരിച്ചു. ഒക്‌ടോബർ ഒൻപതിനാണ് ഉമറിനെ ഇസ്രയേലി സൈന്യം പിടികൂടിയത്. ഉമറിനെ ഇസ്രയേൽ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. കൊലപാതകത്തിനെതിരെ റാമല്ലയിൽ ഇന്ന് പ്രതിഷേധ പരിപാടിക്ക് സംഘടന ആഹ്വാനം ചെയ്തു.
ഉമർ ദരാഗ്മയുടെ മരണവിവരം പലസ്തീനിയൻ പ്രിസണേഴ്‌സ് അസോസിയേഷൻ സ്ഥിരീകരിച്ചു. അതേസമയം, അസുഖബാധിതനായ ഉമറിന് പ്രാഥമിക ചികിത്സ നൽകിയെന്നും ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചുവെന്നുമാണ് ഇസ്രയേൽ വാദം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇസ്രയേൽ പറയുന്നത്.
എന്നാൽ ഇസ്രയേലികൾ ഉമറിനെ കൊലപ്പെടുത്തിയതാണെന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും ചൂണ്ടിക്കാട്ടി. ഉമറിനെ അറസ്റ്റ് ചെയ്ത അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള തൂബാസ് പട്ടണത്തിൽ പ്രതിഷേധപ്രകടനം നടന്നു.











