
അമേരിക്കയിലെ ഇല്ലിനോയിയിലെ ഇവാൻടൺ ദേശം മുഴുവൻ വലിയ പ്രാർഥനയിലായിരുന്നു. ഇസ്രയേലിൽ വച്ച് ഹമാസ് ബന്ദികളാക്കിയ 200 പേരിൽ രണ്ടു പേർ ഇവാൻടണിൽ നിന്നുള്ള ജൂഡിത്തും അവരുടെ മകൾ നതാലിയും ആയിരുന്നു. അവരുടെ തിരിച്ചു വരവിനായി ആ സമൂഹം മുഴുവൻ പ്രാർഥനോടെ കാത്തിരിക്കെ വെള്ളിയാഴ്ച അവരെ മോചിപ്പിച്ചതായുള്ള വിവരം വന്നു. മോചിതരായ ഇവർ ഇതുവരെ അമേരിക്കയിലേക്ക് എത്തിയിട്ടില്ല.
ഇസ്രയേലിലുള്ള ജൂഡിത്തിൻറെ അമ്മയുടെ 84ാം പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു ഇരുവരും. ഗാസ അതിർത്തിക്ക് സമീപം കിബുട്സിലായിരുന്നു ഇവരുടെ വീട്. ഒക്ടോബർ 7 ന് അപ്രതീക്ഷിതമായി ഹമാസ് നടത്തിയ ആക്രമണത്തിൽ ഇവരും ഇരകളാകുകയായിരുന്നു.
ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഹമാസുമായി അമേരിക്ക നടത്തിയ ചർച്ചയുടെ ഫലമായി ഇവരെ വിട്ടയക്കാനുള്ള ധാരണയിൽ എത്തുകയായിരുന്നു. വെള്ളിയാഴ്ച ഇവരെ ഗാസ അതിർത്തിയിൽ എത്തിച്ച് ഇസ്രയേലി പട്ടാളത്തിന് കൈമാറി. ഇവരെ വിട്ടയക്കാൻ ഹമാസ് മുന്നോട്ടു വച്ച ഉപാധികൾ എന്തായിരുന്നു എന്ന വിവരം പുറത്തു വിട്ടിട്ടില്ല.
ഖത്തറിന്റെ ഇടപെടലുകളെ തുടർന്നാണ് ബന്ദികളെ വിട്ടയച്ചതെന്ന് ഹമാസ് വക്താവ് അബു ഉബൈദ മാധ്യമങ്ങളോട് പറഞ്ഞു. “ജോ ബൈഡന്റെ ഫാസിസ്റ്റു സർക്കാർ പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അമേരിക്കൻ ജനതയ്ക്കു മുന്നിൽ തെളിയിക്കുക കൂടിയാണ് ഇതിന്റെ ഉദ്ദേശം” അബു ഉബൈദ പറഞ്ഞു. കൂടുതൽ ബന്ദികളെ വിട്ടയ്ക്കുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.
നതാലിയും അമ്മയും വൈകാതെ അവരുടെ കുടുംബാംഗങ്ങൾക്കടുത്തെത്തും എന്നതിൽ താൻ വളരെയധികം സന്തുഷ്ടനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാതായ മുഴുവൻ പേരുമായും താൻ കഴിഞ്ഞയാഴ്ച നടത്തിയ ഇസ്രായേൽ സന്ദര്ശനത്തിന്റ ഭാഗമായി സംസാരിച്ചിരുന്നെന്നും, അവരെയെല്ലാം തിരിച്ചെത്തിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു.
ഹമാസിൻ്റെ മനുഷ്യത്വം കൊണ്ടാണ് ഇവരെ വിട്ടയച്ച് എന്നു കരുതരുത്. കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള ഒരു നീക്കമാണ് ഹമാസ് നടത്തിയിരിക്കുന്നത് എന്ന് എഫ്ബിഐ ഉദ്യോഗസ്ഥൻ ക്രിസ്റ്റഫർ ഓ ലേറി ന്യൂയോർക് പോസ്റ്റിനോട് പറഞ്ഞു.
ഏറെ നാളുകളായി ഇവാൻടണിൽ താമസിക്കുന്ന 59 വയസ്സുകാരിയായ ജൂഡിത് അറിയപ്പെടുന്ന ഒരു ചിത്രകാരിയാണ്. മകൾ നതാലി ഹൈസ്കൂൾ പഠനത്തിനു ശേഷം കോളജിൽ ചേരാനിരിക്കുകയായിരുന്നു. ഇടയ്ക്കു കിട്ടിയ അവധി ആഘോഷമാക്കാൻ കൂടിയാണ് ഇരുവരും ഇസ്രയേലിലുള്ള മുത്തശിയെ കാണാൻ പുറപ്പെട്ടത്. അവിടെ വച്ച് ആക്രമണമുണ്ടായപ്പോൾ നതാലി പിതാവ് ഉറി റമനാനെ ഫോണിൽ വിളിച്ചിരുന്നു. വെടിയൊച്ചകൾക്ക് നടുവിൽ നിന്ന് അപകടത്തിലാണ് എന്ന് അറിയിച്ചിരുന്നു. പിന്നീട് ഇവരെ ഗൺ പോയിൻ്റിൽ ബന്ദികളാക്കി എങ്ങോട്ടോ കൊണ്ടുപോകുകയായിരുന്നു.
Hamaz free 2 US hostages