ഹവായി ദ്വീപില്‍ വീണ്ടും ലാവാപ്രവാഹം; അമേരിക്കയില്‍ വീണ്ടും അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

വാഷിങ്ടൺ: അമേരിക്കയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഹവായി ദ്വീപില്‍ വീണ്ടും ലാവാപ്രവാഹം. ഈ വര്‍ഷം മൂന്നാം തവണയാണ് പൊട്ടിത്തെറിയുണ്ടാകുന്നത്.നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും യുഎസ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളിലൊന്നായ കിലോയ 2 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പൊട്ടിത്തെറിച്ചിരിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനവും ദ്വീപുമേഖലയുമായ ഹവായിയിലാണ് ഈ അഗ്നിപര്‍വ്വതം. ഞായറാഴച ഉച്ചയോടെയുണ്ടായ സ്‍ഫോടനത്തെത്തുടര്‍ന്ന് ലാവാപ്രവാഹം തുടങ്ങി.

നിലവില്‍ ആളുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയില്ലെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. എന്നാല്‍ പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടാകുന്ന വാതകങ്ങള്‍ ആളുകള്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കിയേക്കാം .അതിനാല്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഈ വര്‍ഷം ജനുവരി, ജൂണ്‍ മാസങ്ങളിലും അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചിരുന്നു. അഞ്ച് അഗ്നിപര്‍വ്വതങ്ങള്‍ ചേര്‍ന്ന് രൂപം കൊണ്ട ഹവായി ദ്വീപില്‍ 1983 മുതല്‍ മുടങ്ങാതെ തീതുപ്പുന്ന അഗ്നിപര്‍വ്വതമാണ് കിലോയ. 2018 മേയ് ആദ്യവാരം കിലോയയിലുണ്ടായ സ്‍ഫോടനം വലിയ നാശനഷ്ടങ്ങളും സൃഷ്ടിച്ചിരുന്നു.