
അമേരിക്കയിലെ ഏറ്റവും ശക്തനായിരുന്ന സ്റ്റേറ്റ് സെക്രട്ടറിയും രാഷ്ട്രീയ വിശാരദനുമായിരുന്ന ഹെൻറി കിസ്സിൻജർ യുഎസിലെ കനറ്റിക്കട്ടിൽ അന്തരിച്ചു. 100 വയസായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരം അമേരിക്കയെ ലോകത്തിൻ്റെ നിർണായക ശക്തിയാക്കുന്നതിൽ പങ്കുവഹിച്ച രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു. റഷ്യയുമായുള്ള ശീതയുദ്ധകാലത്ത് യുഎസ് നയതന്ത്ര അജൻഡകൾ നിർമിച്ചത് അങ്ങേയറ്റം കൂർമബുദ്ധിയുള്ള കിസ്സിൻജറായിരുന്നു. മാനുഷിക മൂല്യങ്ങളെക്കാൾ അദ്ദേഹം വിലമതിച്ചിരുന്നത് രാജ്യ താൽപര്യത്തിനും പ്രായോഗിക രാഷ്ട്രീയത്തിനുമായിരുന്നു.
അദ്ദേഹത്തിന്റെ വിദേശ നയങ്ങൾ വൻ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. ഒരേ സമയം ആഘോഷിക്കപ്പെടുകയും അങ്ങേയറ്റം വിമർശിക്കപ്പെടുകയും ചെയ്തിരുന്നു ഇദ്ദേഹത്തിൻ്റെ വിദേശ നയങ്ങൾ.
വിയറ്റ്നാം യുദ്ധം, ഇസ്രയേൽ – പലസ്തീൻ യോം കിപ്പർ യുദ്ധം എന്നിവയിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 1923 ൽ ജർമനിയാലാണ് ജനിച്ചത്. നാറ്റ്സികളെ ഭയന്ന് ജർമനി വിട്ട കുടുംബം അമേരിക്കയിൽ കുടിയേറുകയായിരുന്നു. 1969 മുതൽ യുഎസ് അന്താരാഷ്ട്ര നയ രൂപീകരണങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. റിച്ചഡ് നിക്സൺ, ജെറൾഡ് ഫോർഡ് പ്രസിഡൻ്റുമാരുടെ കാലത്ത് അമേരിക്കയുടെ വിദേശകാര്യ നയങ്ങൾ രൂപീകരിച്ചത് കിസ്സിൻജറാണ്. ചൈന, റഷ്യ, പശ്ചിമേഷ്യ തുടങ്ങിയ പ്രദേശങ്ങളുമായി യുഎസ് പുലർത്തുന്ന എല്ലാ ബന്ധങ്ങളുടേയും അടിസ്ഥാനം കിസ്സിൻജറുടെ നയങ്ങളാണ്. ഇദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് വളരെ വിവാദമായിരുന്നു.
Henry Kissinger is dead at 100









