ഡോ. ഷഹനയുടെ മരണം; റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ വിശദീകരണം നല്‍കുന്ന പ്രൊസിക്യൂഷന്‍ ജാമ്യം നല്‍കരുതെന്ന നിലപാട് വ്യക്തമാക്കും.

ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഇ എ റുവൈസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷഹനയുമായി പ്രണയത്തിലായിരുന്നെങ്കിലും വിവാഹമുറപ്പിച്ച ശേഷം റുവൈസ് വന്‍ തുക സ്ത്രീധനം ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത്. കേസില്‍ റുവൈസിന്റെ പിതാവിനേയും പോലീസ് പ്രതി ചേര്‍്ത്തിരുന്നു. കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്റെ പിതാവുമായ അബ്ദുല്‍ റഷീദിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

അതേസമയം അറസ്റ്റിലായതിന് പിന്നാലെ റുവൈസ് നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. സ്ത്രീധന നിരോധന നിയമം അനുസരിച്ച് തനിക്കെതിരം ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഹര്‍ജിയില്‍ ഡോ. റുവൈസിന്റെ വാദം. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.