
ജെറുസലേം: ഗാസ മുനമ്പിലെ ആരോഗ്യ സംവിധാനം തകർച്ചയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സമ്പൂർണ ഉപരോധത്തിനിടയിൽ ഗാസ മുനമ്പിലേക്ക് ഇന്ധനവും ജീവൻ രക്ഷിക്കാനുള്ള ആരോഗ്യ-മാനുഷിക സാമഗ്രികളും അടിയന്തിരമായി എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു മാനുഷിക ദുരന്തം തടയാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. വൈദ്യുതിക്കു പുറമെ, മരുന്നു ഉള്‍പ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി
ഗാസയിലേക്ക് ഉടന്‍ മാനുഷിക സഹായം എത്തിയില്ലെങ്കില്‍, പ്രത്യേകിച്ച് ആരോഗ്യ സേവനങ്ങള്‍, മരുന്ന്, ഭക്ഷണം, ശുദ്ധജലം, ഇന്ധനം, ഭക്ഷ്യേതര വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയില്ലെന്നും നഷ്ടപ്പെടുന്ന ഓരോ മണിക്കൂറും കൂടുതല്‍ ജീവന്‍ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. സാധരണ ജനങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ഇന്ധന വിതരണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഗാസയിലെ ഒരേയൊരു വൈദ്യുതി പ്ലാന്റ് കഴിഞ്ഞദിവസം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. മാനുഷിക സഹായം എത്തിക്കാന്‍ അടിയന്തരമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇടവേളയില്ലാതെ തീവര്‍ഷം തുടരുകയാണ്. ഭക്ഷണവും മരുന്നും വെള്ളവും നിഷേധിക്കുന്ന സമ്പൂര്‍ണ ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ ഹമാസ് തടവുകാരാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ ഗാസയിലെ 50,000 ഗര്‍ഭിണികള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി. അവശ്യത്തിനുള്ള കുടിവെള്ളം പോലും ഇവിടെ ലഭ്യമല്ല. 294 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം ഗാസക്ക് ആവശ്യമെന്നും യു.എന്‍ വ്യക്തമാക്കി. നാല് ലക്ഷത്തിലേറെ പലസ്തീനികള്‍ക്കാണ് ഇവിടെ വീടും അഭയവും നഷ്ടമായിരിക്കുന്നത്.