
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിക്കാനിടയായ സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ആലുവ റൂറൽ എസ്പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കു നോട്ടീസ് അയച്ചു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നും നിർദേശിച്ചു.
സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതിൽ മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്.
2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു.