സാം ആള്‍ട്ട്മാൻ്റെ പടിയിറക്കം; ഓപ്പൺ എഐയിൽ കലാപം, 500 പേർ ഒപ്പിട്ട പരാതി നൽകി

സിഇഒ സാം ആള്‍ട്ട്മാനെ അപ്രതീക്ഷിതമായി പിരിച്ചു വിട്ടതിൽ ഓപ്പണ്‍എഐയില്‍ ജീവനക്കാരുടെ പ്രതിഷേധം. സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാൻ രാജി വയ്ക്കുകയും ചെയ്തു.ആള്‍ട്ട്മാനെ തിരിച്ചെടുക്കുകയൊ അല്ലെങ്കില്‍ ബോർഡ് രാജിവയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് ചൂണ്ടിക്കാണിച്ച് അഞ്ഞൂറിലധികം ജീവനക്കാർ കത്തില്‍ ഒപ്പുവച്ചു.

നിങ്ങള്‍ സാം ആള്‍ട്ട്മാനെയും ഗ്രെഗ് ബ്രോക്ക്‌മാനെയും പുറത്താക്കിയതിലൂടെ കമ്പനിയെ ബോർഡ് ദുർബലപ്പെടുത്തിയതായി ജീവനക്കാരുടെ കത്തില്‍ ആരോപണമുണ്ട്. ഓപ്പണ്‍എഐയുടെ മേല്‍നോട്ടം വഹിക്കാനുള്ള യോഗ്യത ബോർഡിനില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ആള്‍ട്ട്മാന്റെയും ബ്രോക്ക്‌മാന്റെയും മൈക്രോസോഫ്റ്റ് പ്രവേശനത്തിന് പിന്നാലെയാണ് ജീവനക്കാരുടെ പ്രതിഷേധം.

എന്നാൽ ഇരുവരും മൈക്രോസോഫ്റ്റിൻ്റെ ഭാഗമാകുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല വ്യക്തമാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റിൻ്റെ എഐ വിഭാഗത്തിൻ്റെ ചുമതല ഇനി ഇവർക്കായിരിക്കും. ഇവർക്കൊപ്പം ഓപ്പൺ എഐയിൽനിന്ന് രാജിവച്ചവരും മൈക്രോസോഫ്റ്റിൽ ചേരും. ആള്‍ട്ട്മാന്റെയും ബ്രോക്ക്‌മാന്റെയും വിജയത്തിന് ആവശ്യമായ വിഭവങ്ങള്‍ തങ്ങള്‍ നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല വ്യക്തമാക്കി.

അതേസമയം, ഓപ്പണ്‍ എഐയുടെ ഇടക്കാല സിഇഒയായി എമ്മറ്റ് ഷിയറിനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓപ്പൺ എഐ പുറത്താക്കിയവരേയും അവിടെ നിന്ന് രാജിവച്ചവരേയും മൈക്രോസോഫ്ട് എടുത്തിട്ടുണ്ടെങ്കിലും ഓപ്പൺ എഐയുമായുള്ള എല്ലാ പങ്കാളിത്ത ഇടപാടുകളും അതുപോലെ തന്നെ തുടരുമെന്ന് നദെല്ല വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പൺ എഐ പുതിയ സിഇഒ എമ്മറ്റ് ഷിയറുമായും ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും 1300 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുള്ള എഐ സ്റ്റാര്‍ട്ടപ്പുമായുള്ള പങ്കാളിത്തത്തില്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നദെല്ല അറിയിച്ചു.

ആള്‍ട്ട്മാനെ തിരികെ കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവുകള്‍ ശ്രമിച്ചിട്ടും മടങ്ങിവന്നില്ല എന്ന് വാര്‍ത്താ സൈറ്റായ ദി ഇന്‍ഫര്‍മേഷൻ റിപ്പോർട്ട് ചെയ്തു.. ഡയറക്ടര്‍ ബോര്‍ഡ്, കമ്പനി ലീഡര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആള്‍ട്ട്മാന്‍ മടങ്ങിവരില്ലെന്ന് തീരുമാനിച്ചുവെന്ന് ഓപ്പണ്‍ എഐ മറ്റൊരു സഹസ്ഥാപകനും ബോര്‍ഡ് ഡയറക്ടറുമായ ഇല്യ സുത്സ്‌കെവെര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ഓപ്പണ്‍ എഐ പ്രതികരിച്ചില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പണ്‍ എഐയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ സാം ആള്‍ട്ട്മാനെത്തിയിരുന്നു.ഗസ്റ്റ് ഐഡി പാസുമായി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നുള്ള ചിത്രം സാം ആള്‍ട്ട്മാന്‍ തന്നെയാണ് എക്സില്‍ പങ്കുവെച്ചത്. ആദ്യവും അവസാനവുമായാണ് താനിത് ധരിക്കുന്നതെന്ന കുറിപ്പോടെയാണ് സാം ചിത്രം പങ്കുവെച്ചത്.

Hundreds of Open AI Employees threaten to resign and join Microsoft