
ഇന്ത്യയും കാനഡയും ബദ്ധവൈരികളെപ്പോലെ പോലെ പെരുമാറാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. സംഘര്‍ഷത്തിന് ഇതുവരെ ഒരുവിധ അയവും വന്നിട്ടില്ല. യുഎസ് ഇരു രാജ്യങ്ങളുമായി സംസാരിക്കുന്നുണ്ട്. ഔദ്യോഗികമായും പിൻവാതിലിലൂടെയും നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നുമുണ്ട്. ഇരു രാജ്യങ്ങളിലേയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കേണ്ടത് അവരുടെ നിലനില്‍പ്പിൻറെ കൂടി ആവശ്യമാണ്.
ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന് ആരോപിച്ച് കനാഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെൻ്റില്‍ നടത്തിയ സ്ഫോടനാത്മകമായ പ്രസ്താവനയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധി . ആ ആരോപണത്തെ ഇന്ത്യ അപ്പോള്‍തന്നെ തള്ളിക്കളയുകയും ചെയ്തു. ഖലിസ്ഥാന്‍ എന്ന ആവശ്യം ഇന്ത്യയിലെ പഞ്ചാബ് ജനത പണ്ടേ മറന്നു കളഞ്ഞ ഒരു കറുത്ത ഏടാണ്. എണ്‍പതുകളിലെ ആ ചുവന്ന ദിവസങ്ങളെ പഞ്ചാബികള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുപോലുമില്ല. പക്ഷേ ഇന്ത്യക്കു വെളിയില്‍ കഴിയുന്ന, കാനഡ. യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സിഖ് സമൂഹത്തിലെ ചിലരെങ്കിലും ഖലിസ്ഥാന്‍ വാദത്തെ ഇന്നും താലോലിക്കുന്നുണ്ട്. അത് വ്യക്തമാക്കുന്ന പല സംഭവങ്ങളും ഈയിടെ അരങ്ങേറുകയുമുണ്ടായി. കാനഡയെ കൂടാതെ യുഎസിലും യുകെയിലും എണ്ണത്തില്‍ സിഖ് ജനത കൂടുതലുണ്ട്. അവരെയെല്ലാം ഈ പ്രശ്നം ബാധിക്കുന്നുണ്ട്. തീവ്രവാദവും അതിൻ്റെ തിക്തഫലങ്ങളും ഇവരുംകൂടിയാണ് അനുഭവിക്കേണ്ടി വരുന്നത്, അതുകൊണ്ടു തന്നെ ഈ പ്രശ്നപരിഹാരത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ എല്ലാംതന്നെ ഇടപെടുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ പരസ്പര വിനിമയങ്ങള്‍ ഇന്ത്യയ്ക്കും കാനഡയ്ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി ഏറെ നീണ്ടുപോകാതെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇരു രാജ്യങ്ങളും ഓര്‍ക്കേണ്ട ചിലകാര്യങ്ങളുണ്ട്. വിഘടനവാദത്തെ ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല . അത് പ്രോല്‍സാഹിപ്പിക്കുന്ന ഒരു നടപടിയും ഇന്ത്യ വച്ചുപൊറുപ്പിക്കില്ല. ഏതെങ്കിലും രാജ്യങ്ങള്‍ വിഘടനവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കില്‍ അത് അപലപനീയം തന്നെയാണ്. ഇത് കാനഡ മനസ്സിലാക്കണം.
പല തരത്തിലുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങളെ അംഗീകരിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ നയമാണ്. ഇത്തരത്തിലുള്ള വ്യത്യസ്ത വാദങ്ങളെ നിയന്ത്രിക്കുക എന്നത് അവരുടെ ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ വസ്തുത ഇന്ത്യ മനസ്സിലാക്കണം. മാത്രമല്ല , കാനഡയുടെ ജനസംഖ്യയുടെ 2.1 ശതമാനമുള്ള സിഖ് ജനത ട്രൂഡോയ്ക്ക് എത്ര സമ്മര്‍ദം നല്‍കുന്നുണ്ട് എന്ന് ഇന്ത്യയും മനസ്സിലാക്കണം.
ഇന്ത്യയുമായി നല്ല ബന്ധമാണ് കാനഡ ആഗ്രഹിക്കുന്നത് എന്ന് ജസ്റ്റിന്‍ ട്രൂഡോ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഞ്ഞുരുകുന്നു എന്നതിൻ്റെ സൂചനകളാണ് പുറത്തുവരുന്നത്. ഇന്ത്യ കൂടി അനുകൂലമായി പ്രതികരിച്ചാല്‍ ഈ പ്രശ്നത്തിന് ശമനമുണ്ടാകുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിന്‍കനും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇരു രാജ്യങ്ങളിലേയും വ്യാപാര , വിദ്യാഭ്യാസ മേഖലയെ വന്‍ തോതില്‍ ബാധിക്കുന്ന ഈ പ്രശ്നം ഉടന്‍ പരിഹരിക്കേണ്ടത് ഇരു രാജ്യങ്ങളുടേയും ആവശ്യമാണ്.
India – Canada diplomatic crises : it is necessary to build the ties again