വിദേശകാര്യ മന്ത്രിമാരുടെ ‘രഹസ്യ കൂടിക്കാഴ്ച’; പ്രതികരിക്കാതെ ഇന്ത്യയും കാനഡയും

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി രണ്ടാഴ്ച മുമ്പ് വാഷിംഗ്ടണിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ വിടാന്‍ സമയപരിധി നല്‍കിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശ്നം സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പറഞ്ഞിരുന്നു. ‘ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെടുന്നുണ്ട്. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ സ്വകാര്യമായി ഇടപെടുന്നത് തുടരും. കാരണം നയതന്ത്ര സംഭാഷണങ്ങള്‍ സ്വകാര്യമായി നടത്തുന്നതാണ് ഏറ്റവും നല്ലത്. ‘, മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

ഇന്ത്യയുടെ ആവശ്യത്തിന് പിന്നാലെ ഏകദേശം 30 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് ക്വാലാലംപൂരിലേക്കോ സിംഗപ്പൂരിലേക്കോ കാനഡ സ്ഥലം മാറ്റിയെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനഡ ഉത്തരവാദിത്തപരമായും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും പറഞ്ഞിരുന്നു.

ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്. പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ആരോപണങ്ങളെ ‘അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പിന്നാലെ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു.

2020-ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide