
ഖലിസ്ഥാൻ വാദിയായ അമേരിക്കൻ പൌരൻ ഗുർപട്വന്ദ്സിങ് പന്നുവിനെ ന്യൂയോർക്കിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പദ്ധതിയിട്ടു എന്ന അമേരിക്കയുടെ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി ഇന്ത്യ. ഇയാൾക്കെതിരെയും ഇയാൾ ക്വട്ടേഷൻ നൽകി എന്നു പറയപ്പെടുന്ന ഇന്ത്യൻ ഏജൻ്റ് നിഖിൽ ഗുപ്തയ്ക്ക് എതിരെയും യുഎസ് കോടതിയിൽ കേസ് ഉണ്ട്.
“അമേരിക്കയുടെ ആരോപണം ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ ഒരുന്നതല സമിതി രൂപീകരിച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് കോടതിയിൽ റജിസ്റ്റർ ചെയ്ത ഒരു കേസിൽ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതായി ആരോപണമുണ്ട്. ഇത് വളരെ ഗുരുതരമാണ്. ഇത് സർക്കാർ നയങ്ങൾക്ക് എതിരാണ്” – വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
“രാജ്യാന്തര തലത്തിൽ ചില ക്രിമിനൽ സംഘങ്ങളും വിഘടനവാദ സംഘങ്ങളും തമ്മിലുള്ള ബന്ധം നിയമപാലന ഏജൻസികൾക്ക് വെല്ലുവിളി തന്നെയാണ്. അമേരിക്കൻ ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതല സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ ആലോചിക്കും” – അദ്ദേഹം കൂട്ടി ച്ചേർത്തു.
പന്നുവിനെ യുഎസിൽ വച്ച് വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടു എന്നും അമേരിക്ക അത് തകർത്തു എന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ഫിനാൻഷ്യൽ ടൈംസിൽ വന്നിരുന്നു. ഇന്ത്യയുടെ അറിവോടെയാണ് ഇതു നടന്നതെന്നും റിപ്പോർട്ടിലുണ്ട്.
India in defense on US alleging Official’s role in Pannu murder plot












