കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം, അതില്‍ ഇടപെടരുതെന്ന് പാക്ക് പ്രധാനമന്ത്രിയോട് ഇന്ത്യ

ന്യൂയോർക്ക്: കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ (യുഎന്‍ജിഎ) ഉന്നയിച്ച പാക്കിസ്ഥാൻ കാവല്‍ പ്രധാനമന്ത്രി അന്‍വാറുള്‍ ഹഖ് കക്കറിനെതിരെ ഇന്ത്യന്‍ പ്രതിനിധി. കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അവിടെ പാക്കിസ്ഥാന് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഒരു അവകാശവുമില്ല.

പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ പ്രദേശം വിട്ടുനല്‍കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ കര്‍ക്കശ നടപടിയെടുക്കണമെന്നും യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗെലോട്ട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫസ്റ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.

“ദക്ഷിണ ഏഷ്യയില്‍ സമാധാനം പുലരണമെങ്കില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് മൂന്നുതലത്തിലുള്ള നടപടി ആവശ്യമാണ്. ഒന്നാമതായി, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണം. രണ്ടാമതായി, അനധികൃതമായി ബലപ്രയോഗത്തിലുടെ പിടിച്ചെടുത്ത ഇന്ത്യയുടെ ഭൂപ്രദേശം വിട്ടുനല്‍കണം, മൂന്നാമതായി, പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം,” ഫസ്റ്റ് സെക്രട്ടറി മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും മോശമായ മനുഷ്യാവകാശ റെക്കോര്‍ഡ്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളില്‍, ഉള്ള രാജ്യത്തിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ അവകാശമില്ലെന്നും ഫസ്റ്റ് സെക്രട്ടറി തിരിച്ചടിച്ചു.

യുഎന്‍ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വിദ്വേഷ പ്രചാരണം നടത്തുന്നതില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരെ ഇത്തരം പരാമര്‍ശം നടത്തുന്ന പാക്കിസ്ഥാൻ ഒരു സ്ഥിരംകുറ്റവാളിയായി മാറിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.