
ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്കു പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോച്ചൻ. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങൾ കൈമാറിയത്. ഇതിനു പിന്നാലെയായിരുന്നു കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലെന്നും യുഎസ് അംബാസഡർ കനേഡിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഫൈവ് ഐസ് സഖ്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് കാനഡ പ്രധാനമന്ത്രിക്കു പാർലമെന്റിൽ പ്രസ്താവന നടത്താൻ സഹായകമായത്,’ കനേഡിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ യുഎസ് അംബാസഡർ വ്യക്തമാക്കി.
അതേസമയം, കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ യുഎസ് ഉൾപ്പെെടയുള്ള സഖ്യരാജ്യങ്ങളോട് കാനഡ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടതായി നേരത്തെ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ഡേവിഡ് കോച്ചൻ പറഞ്ഞതായി കനേഡിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് ഫൈവ് ഐസ് സഖ്യത്തിലുള്ളത്. സെപ്റ്റംബർ പതിനെട്ടിനാണ് കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞത്. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം ഇന്ത്യ–കാനഡ ബന്ധം വഷളാക്കിയിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി. സംഭവത്തെ തുടർന്ന് കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചിരുന്നു.