ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നില ഗുരുതരമാണെന്നുമുള്ള വാര്‍ത്തകള്‍ ഇന്നലെ മുതലാണ് പ്രചരിച്ചു തുടങ്ങിയത്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ദാവൂദിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഇന്റലിജന്‍സ് വൃത്തങ്ങള്‍.

അതേസമയം, ദാവൂദ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ തെറ്റാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ പറഞ്ഞു. മരണം സംബന്ധിച്ച കിംവദന്തികള്‍ അടിസ്ഥാനരഹിതമാണെന്നും ഈയടുത്ത് പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ ദാവൂദിനെ കണ്ടതായും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.

ദാവൂദ് ‘100 ശതമാനം’ ഫിറ്റാണെന്ന് ഷക്കീല്‍ പറഞ്ഞതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുടെ സുരക്ഷാ വലയമുള്ളപ്പോള്‍ വിഷം കലര്‍ത്താനുള്ള സാധ്യതിയില്ലെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.

ഒരു പാക്കിസ്ഥാന്‍ യൂട്യൂബര്‍ പങ്കുവെച്ച വീഡിയോയാണ് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള പ്രചാരണം ആക്കം കൂട്ടിയത്. ഇതേത്തുടര്‍ന്ന് വീഡിയോ വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പാക്കിസ്ഥാനില്‍ പെട്ടെന്നുള്ള ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍, അധികൃതര്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. പ്രതിപക്ഷമായ പാകിസ്ഥാന്‍-തെഹ്രീകെ-ഇ-ഇന്‍സാഫിന്റെ (പിടിഐ) വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി തടസ്സപ്പെട്ടതെന്നായിരുന്നു ഇവരുടെ വാദം.

ആഗോള ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഇന്റര്‍നെറ്റ് വാച്ച്‌ഡോഗ് ആയ നെറ്റ്ബ്ലോക്ക്‌സാണ് ഞായറാഴ്ച വൈകുന്നേരം ഏകദേശം ഏഴ് മണിക്കൂറോളം പാകിസ്ഥാനിലെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വെളിപ്പെടുത്തിയത്. എന്നാലിത് പിടിഐയുടെ വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണെന്നാണ് വാദമുയര്‍ന്നത്.

ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളില്‍ കര്‍ശന സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഉന്നത അധികാരികള്‍ക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളായ അലിഷാ പാര്‍ക്കര്‍, സാജിദ് വാഗ്ലെ എന്നിവരില്‍ നിന്ന് കണ്ടെത്താന്‍ മുംബൈ പോലീസ് ശ്രമിക്കുന്നതായും സൂചനകളുണ്ട്.

More Stories from this section

family-dental
witywide